Kerala
കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ചു സമൂഹ മാധ്യമങ്ങളില്‍ യുവതി വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയതില്‍ നിയമ നടപടിക്ക് ഒരുങ്ങി കുടുംബം. ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം സ്വദേശി ദീപക്കി(38)ന്റെ പിതാവ് ഉള്ളാട്ടുതൊടി ചോയി പറഞ്ഞു.
സംഭവത്തില്‍ യുവതിക്കെതിരെ പരാതി പ്രവാഹമാണ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും കോഴിക്കോട് സിറ്റി പോലീസിനുമാണ് പരാതികള്‍ ലഭിച്ചത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കാൻ കാരണം അപമാനവും മാനസിക സംഘര്‍ഷവുമെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയിൽ അന്വേഷണം നടത്താനാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസിന്റെ നീക്കം. കോഴിക്കോട് അരീക്കാട് സ്വദേശിയായ യുവതിയാണ് ദീപക്കിനെതിരെ വീഡിയോ ഇട്ടത്. ഇന്നു പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും.
ദീപക് ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് യുവതി വീഡിയോ ചിത്രീകരിക്കുകയും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. തിരക്കുള്ള ബസില്‍ വച്ച് യുവതി ചിത്രീകരിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയതെന്നു പരാതികളിൽ പറയുന്നു.
ബന്ധുക്കൾ രംഗത്ത്
വസ്തുതാ വിരുദ്ധമായ പ്രചാരണമാണ് യുവതി നടത്തിയതന്നും ദീപക് കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. വീട്ടില്‍ അച്ഛനും അമ്മയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാവിലെ എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്നു വീട്ടുകാര്‍ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും മുറി തുറന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്നു വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ ദീപക്കിനെ കണ്ടെത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന തരത്തിലുള്ള വീഡിയോ പ്രചരിച്ചത്. ദീപക് വളരെ മാന്യനാണെന്നും ഇതുവരെ ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നത്. പൊതുപ്രവര്‍ത്തകയാണ് വീഡിയോ പ്രചരിപ്പിച്ചത്.
ദീപക്കിന്റെ ജീവനൊടുക്കിയതോടെ യുവതി വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ ആരോപണം ആവര്‍ത്തിച്ചിരുന്നു. ഇവര്‍ക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്.
Movies
സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതിനു പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് ഡബ്ബിംഗ് ആർടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. യുവാവിന്റെ മരണത്തിൽ വീഡിയോ പ്രചരിപ്പിച്ച സ്ത്രീയും അവരുടെ വീഡിയോയ്ക്ക് താഴെ അയാളെ തെറി വിളിച്ചവരും ഉത്തരവാദികളാണെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
വൈറൽ ആവാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തിൽ ചില സമൂഹ മാധ്യമങ്ങളും ഉണ്ടെന്ന് അവർ പറയുന്നു.
‘‘ബസിൽ യാത്ര ചെയ്യുന്ന മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു സങ്കടമാണ് തോണ്ടലും മുട്ടലും. പലരും ഉറക്കെ പ്രതികരിക്കാറുണ്ട്, കയ്യേറ്റം പോലും ചെയ്യാറുണ്ട്. ചിലർ ഭയന്ന് അവിടെനിന്നും മാറി പോകാറുണ്ട്. ഇവിടെയും അയാൾ മോശമായി പെരുമാറിയെന്ന് ഈ പെൺകുട്ടിക്ക് ഉറപ്പുണ്ടെങ്കിൽ ഈ വിഡിയോ എടുക്കാൻ കാണിച്ച ധൈര്യം അയാൾക്കെതിരെ ശക്തമായി പ്രതികരിക്കാനും കൂടി കാണിക്കണമായിരുന്നു.
ഒരാൾ നമുക്കിഷ്ടമല്ലാത്ത രീതിയിൽ പെരുമാറുമ്പോൾ, ശരീരത്തിൽ സ്പർശിക്കുമ്പോൾ നമ്മുടെ ഭാവത്തിൽ പെരുമാറ്റത്തിൽ അത് പ്രകടമാകും. പക്ഷേ ഈ വീഡിയോയിൽ യാതൊരു ഭാവ വ്യത്യാസവുമില്ലാതെ വിഡിയോ എടുക്കുന്ന സ്ത്രീ എന്താണ് യഥാർഥത്തിൽ ഉദ്ദേശിച്ചത്?
ഒരു ആരോപണം വൈറലാകുമ്പോൾ ഒരു ജീവിതം മൗനമായി തകരുന്നു. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം. നിരപരാധിക്ക് നീതി കിട്ടണം. ഇതിൽ ഒന്നുപോലും നഷ്ടമായാൽ, അത് നീതിയല്ല, സമൂഹത്തിന്റെ പരാജയമാണ്. ഒരാളുടെ നിരപരാധിത്വം തെളിയിക്കാൻ /വിശ്വസിപ്പിക്കാൻ ആ വ്യക്തിക്ക് സ്വന്തം ജീവൻ നൽകേണ്ടിവരുന്നു.
അയാൾ മരിച്ചില്ലായിരുന്നു എങ്കിൽ സോഷ്യൽ മീഡിയയിലെ ജഡ്ജിമാർ രണ്ട് വിഭാഗമായേനെ. വീഡിയോ വന്ന ഉടനെ അയാൾക്കെതിരെ നടന്ന വ്യാപകമായ ആക്രമണം താങ്ങാനാവാതെയാണല്ലോ അയാൾ ജീവനൊടുക്കിയത്. അപ്പോൾ ആ പെണ്ണിനും അവരുടെ വീഡിയോ കണ്ട ഉടനെ താഴെ വന്ന് അയാളെ തെറി വിളിച്ചവരും അയാളുടെ മരണത്തിന് ഉത്തരവാദികളാണ്.
കാള പെറ്റു എന്ന് കേൾക്കും മുൻപ് കയറെടുക്കുന്നത് സമൂഹ മാധ്യമത്തിൽ സ്ഥിരം കാണുന്ന കാഴ്ചയാണ്... വൈറൽ ആവാൻ വേണ്ടി എന്ത് നെറികേടും കാണിക്കുന്ന ചില മനുഷ്യരുടെ കൂട്ടത്തിൽ ചില സമൂഹ മാധ്യമങ്ങളും ഉണ്ട്. വ്യക്തമായ ചോദ്യമില്ലാതെ അയാൾക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകാതെ നിശബ്ദമായി ഒരു ജീവൻ പോയി.’’ ഭാഗ്യലക്ഷ്മി പറയുന്നു.
Viral
ഇന്ന് കുഞ്ഞു കുട്ടികൾ മുതൽ വലിയവർ വരെ സമൂഹ മാധ്യമങ്ങളിലെ താരമാണ്. ജീവിതത്തിലെ ഓരോ നിമിഷവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുന്നവരാണ് ഇവരിൽ പലരും. അതിൽ ഡേ ഇൻ മൈ ലൈഫ്, ഗെറ്റ് റെഡി വിത്ത് മീ എന്നിങ്ങനെ വിവിധ വിഭാഗങ്ങളുമുണ്ട്. സമൂഹമാധ്യമ ഉപഭോക്താക്കളുടെ മനം കവർന്നിരിക്കുന്നത് ഡൽഹിയിൽ നിന്നുള്ള ഒരു മൂന്നു വയസുകാരിയാണ്.
അക്ഷ്വി മാത്തൂർ എന്നാണ് പെൺകുട്ടിയുടെ പേര്. അവൾ ഒരു കല്യാണത്തിനു പോകാൻ ഒരുങ്ങുകയാണ്. അതാണ് അവൾ "ഗെറ്റ് റെഡി വിത്ത് മീ' എന്ന വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും കുഞ്ഞ് അക്ഷ്വിയുടെ ഭംഗിയും ആത്മവിശ്വാസവുമാണ് ആളുകളെ ആകർഷിച്ചിരിക്കുന്നത്.
@themini_influencer എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ആദ്യം ഒരു പിങ്ക് കളർ ഫ്രോക്കിലാണ് അക്ഷ്വി പ്രത്യക്ഷപ്പെടുന്നത്. ഇന്നൊരു കല്യാണത്തിന് പോകുകയാണെന്നും അതിനായി ഒരുങ്ങാമെന്നും പറയുന്ന അവൾ ധരിക്കാനുദ്ദേശിക്കുന്ന ലെഹങ്ക അതിന്റെ ബ്ലൗസ്, വളകൾ, ദുപ്പട്ട, കുഞ്ഞിച്ചെരുപ്പ് എന്നിവയെല്ലാം അവൾ വീഡിയോയിൽ പങ്കുവെയ്ക്കുന്നുണ്ട്. നിഷ്കളങ്കമായ ചിരിയോടെയാണ് അവൾ ഇതെല്ലാം പറയുന്നത്.
പിന്നെ ഓരോന്നായി ധരിച്ച് കല്യാണത്തിനു പോകാനുള്ള ലുക്കിലാണ് എത്തുന്നത്. വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഏകദേശം 7.4 ദശലക്ഷത്തിലധികം പേർ വീഡിയോ കണ്ടു കഴിഞ്ഞു. കുഞ്ഞിനെ പ്രശംസിച്ചാണ് കമന്റുകളിൽ അധികവും. "ക്യൂട്ട് ഫാഷൻ ഇൻഫ്ലുവൻസർ' എന്നാണ് ഒരു കമന്റ്. ആകർഷകമായ ഭാവങ്ങൾ, പെരുമാറ്റം എന്നിവയെല്ലാം ആളുകളെ ആകർഷിച്ചിട്ടുണ്ട്.